കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ചതോടെ ആ റോഡിൽ അപകടങ്ങൾ കൂടി..
തിങ്കളാഴ്ച വൈകിട്ട്, 6.50 നു കപ്പാട് മൂന്നാം മൈലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 32 പേർക്ക് പരുക്ക് പറ്റി . പത്തനംതിട്ടയിൽ നിന്നു മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ഹോളിമരിയ ബസും, എറണാകുളത്തു നിന്ന് തുലാപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.
ഗുരുതര പരിക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ മുരിക്കുംവയൽ പുത്തൻവീട്ടിൽ സലിമോൻ(38),സ്വകാര്യ ബസ് ഡ്രൈവർ പള്ളിക്കത്തോട് മറ്റക്കര സിജോ ജോസഫ് (37), തെങ്കാശി സ്വദേശിനി സിനി(30), പട്ടിമറ്റം സ്വദേശി ആയിഷ (61), ചിറക്കടവ് സ്വദേശി രഞ്ജു (32) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കണ്ടക്ടർ മുക്കൂട്ടുതറ സ്വദേശി ഡൊമിനിക്(55), വണ്ടിപ്പെരിയാർ പതിക്കൽ റോയി ജോസഫ് (44), വയനാട് സ്വദേശിനികളായ സുലോചന(32), ശാലിനി(20), സാലി(48), കുമളി ഇരുമേടിയിൽ അപർണ(30), ചേനപ്പാടി സ്വദേശി രതീഷ്(25), എരുമേലി സ്വദേശികളായ അജിത് (49), രാജീവ്(41), സജിമോൻ(26), കാസർകോട് സ്വദേശിനി വൽസമ്മ(50),പീരുമേട് സ്വദേശി ബിബിൻ(28), പട്ടുമല സ്വദേശി മനുരാജ്(36), വിഴിക്കിത്തോട് സ്വദേശി ബാബുക്കുട്ടൻ(24 )പുലിയന്നൂർ സ്വദേശി ഷെൻസ്( 36) , അന്യസംസ്ഥാന തൊഴിലാളികളായ മുക്സിജിൻ(28), പർദുൽ ഇസ്ലാം (20) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, 36ാം മൈൽ സ്വദേശികളായ സീന(32), രാജേഷ് (38) വിശാഖ് (10), കോതമംഗലം സ്വദേശി ദീപു പ്രസാദ്(27), മുണ്ടക്കയം സ്വദേശി വിഘ്നേഷ്(13),റാന്നി സ്വദേശി അഭിലാഷ് കുമാർ (24), എരുമേലി സ്വദേശി ഷെമീർ(30), മൂവാറ്റുപുഴ സ്വദേശി വി.എ,സ്. പ്രദീപ് (40), കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് സജി(24), പാലമ്പ്ര സ്വദേശി തോമസുകുട്ടി(28) എന്നിവരെ 26ാംമൈൽ മേരി ക്വീൻസ് ആശുപത്രിയിലുംപ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം തകർന്നു.. മറ്റൊരു വാഹനത്തിനെ മറികടന്നെത്തിയ സ്വകാര്യ ബസ് എതിരേയെത്തിയ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം കെഇ റോഡിലെ ഗതാഗതം തടസപ്പെട്ടു.
കാഞ്ഞിരപ്പള്ളി -കാഞ്ഞിരംകവല റോഡിന്റെ നിര്‍മാണത്തിന്റെ ഭാഗമായി ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ റോഡ് ടാറിംങ് ചെയ്തിരുന്നു. ടാറിംങിന്റെ നിലവാരം ഉയര്‍ന്നതോടെ വാഹനങ്ങള്‍ വേഗത കൂട്ടുന്നത് നിരവധി അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് അപകട മരണങ്ങളാണ് ഈ റോഡില്‍ ഉണ്ടായിട്ടുള്ളത്. വേഗത നിയന്ത്രണ ബോര്‍ഡുകളും നിയമങ്ങളും ഉണ്ടെങ്കിലും ഇവ പാലിക്കപ്പെടാത്തതാണ് അപകടത്തിന് കാരണമാകുന്നത്.