സേലത്ത് വാഹനാപകടം. അപകടത്തില്‍പെട്ടത് പാലായിലേയ്ക്ക് വന്ന ബസ്

സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നവരില്‍ കൂടുതലും. 3 പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ബാംഗഌരില്‍ നിന്നും കേരളത്തിലയ്ക്ക് വരികയായിരുന്നു വാഹനം. കോട്ടയം ഇടുക്കി ജില്ലക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.

മുന്നില്‍ പോയിരുന്ന ടാങ്കര്‍ലോറി ഇടറോഡിലേയ്ക്ക് തിരിയാന്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയതായാണ് വിവരം. 2 വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. ബസിലുണ്ടായിരുന്ന 24 പേരെയും ആശുപത്രിയിലാക്കി. 

സേലത്തിനും ഈറോഡിനും ഇടയില്‍ കാരൂരിലായിരുന്നു അപകടം. എട്ട് മണിയോടെ കാട്ടിപ്പാളയത്ത് നിന്നും പാലായിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ബസ്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഒത്തുചേര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ ബസ് സംഘടിപ്പിച്ചത്. 

ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തല കമ്പിയിലിടിച്ചാണ് പലരുടെ പരിക്ക്. 2 പേരുടേതൊഴികെ ബാക്കിയുള്ളവരുടേത് നിസാര പരിക്കുകളാണ്. കുടുംബാംഗങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നു അപകടത്തില്‍ ചെറിയ പരിക്കേറ്റ പൂഞ്ഞാര്‍ കൈപ്പള്ളി സ്വദേശി അറിയിച്ചു.

തമിഴ്നാട്ടിലെ കരൂരിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കു ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിവരം അറിഞ്ഞയുടൻ അപകടസ്ഥലത്തുള്ളവരുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു. സംസ്ഥാന സർക്കാർ തമിഴ്നാടു സർക്കാരുമായി ബന്ധപ്പെട്ടു അടിയന്തിര നടപടികൾ സ്വീകരിച്ചതായി എം എൽ എ അറിയിച്ചു.